Psalms 62

സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം.

1എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;
എന്റെ രക്ഷ അവനിൽനിന്ന് വരുന്നു.
2അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;
എന്റെ ഗോപുരം അവൻ തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.

3നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ

ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും?
4അവന്റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്;
അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു;
എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു.
സേലാ.


5എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക;

എന്റെ പ്രത്യാശ അവനിൽനിന്ന് വരുന്നു.
6എന്റെ പാറയും എന്റെ രക്ഷയും അവൻ തന്നെ ആകുന്നു;
എന്റെ ഗോപുരം അവൻ തന്നെ; ഞാൻ കുലുങ്ങുകയില്ല.

7ദൈവം എന്റെ രക്ഷയും, മഹത്വവും, എന്റെ ബലത്തിന്റെ പാറയും ആകുന്നു;

എന്റെ രക്ഷാസങ്കേതവും അവൻ തന്നെ.
8ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിക്കുവിൻ;
നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ;
ദൈവം നമുക്ക് സങ്കേതമാകുന്നു.
സേലാ.


9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ;

തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;
അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
10പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്;
സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്;

11“ശക്തി ദൈവത്തിനുള്ളത്”എന്ന് ദൈവം ഒരിക്കൽ അരുളിച്ചെയ്തു,

ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
കർത്താവേ, ദയയും നിനക്കുള്ളതാകുന്നു;
നീ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
12

Copyright information for MalULB